മാർച്ച് 29: ദൂരം
ക്രിസ്തുശിഷ്യർ എന്ന നിലയിൽ ഓരോ ക്രൈസ്തവന്റെയും ജീവിതലക്ഷ്യം ദൈവരാജ്യത്തിൽ പ്രവേശിക്കുക എന്നതാണ്
![](https://i0.wp.com/www.catholicvox.com/wp-content/uploads/2019/03/jeNi.jpg?resize=780%2C394&ssl=1)
ഇന്ന് നാം വിചിന്തനം ചെയ്യുന്നത് മാർക്കോസ് 12:28-34 ആണ്. ഈ സുവിശേഷഭാഗത്തിൽ യേശുവും ഒരു നിയമജ്ഞനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് വിവരിക്കുന്നത്. സാധാരണ യഹൂദ മതനേതാക്കൾ യേശുവുമായി എതിരിട്ട് വിവാദമുണ്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാൽ ഈ നിയമജ്ഞൻ വളരെ സമാധാനപരമായ ഒരു സംഭാഷണത്തിനാണ് ശ്രമിക്കുന്നത് എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണെന്നാണ് നിയമജ്ഞന്റെ ചോദ്യം. ഇത് യേശുവിനെ കെണിയിൽപ്പെടുത്തുവാനുള്ള ചോദ്യമല്ല, പ്രത്യുത, സത്യസന്ധമായ ഒരു ചോദ്യമായിരുന്നു എന്ന് യേശുവിന്റെ മറുപടിയോടുള്ള നിയമജ്ഞന്റെ പ്രതികരണത്തിൽ നിന്നും നമുക്ക് മനസ്സിലാകും.യഹൂദനിയമത്തിൽ 613 കല്പനകൾ ഉണ്ടായിരുന്നു. കല്പനകളുടെ പ്രാധാന്യമനുസരിച്ചു ലഘുവായവയെന്നും ഗൗരവമായവയെന്നും തിരിച്ചിരുന്നു. പ്രായോഗികമാക്കുന്നതിനുവേണ്ടി ഈ കല്പനകൾക്കു ഒത്തിരി ഉപനിയമങ്ങളും ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ്, കല്പനകളിലെ ഏറ്റവും പ്രധാനമായത് ഏതെന്നു നിയമജ്ഞൻ ചോദിക്കുന്നത്.
യേശു മറുപടിയായി രണ്ടു കല്പനകൾ ഉദ്ധരിക്കുന്നു. ഒന്നാമത്തെ കല്പന “ഇസ്രായേലേ, കേൾക്കുക” എന്ന് തുടങ്ങുന്ന നിയമവാർത്തനം 6:4-5 ലെ ഷെമാ പ്രാർത്ഥനയാണ്. യഹൂദരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു വിശുദ്ധഗ്രന്ഥഭാഗമായിരുന്നു ഇത്. ഈ വചനഭാഗം അനുദിന പ്രാർത്ഥനകളിൽ അവർ പലവുരു ഉരുവിട്ടിരുന്നു. നമ്മുടെ ദൈവമായ കർത്താവാണ് ഏക കർത്താവു എന്നതാണ് ദൈവത്തെ സ്നേഹിക്കാനുള്ള കല്പനയുടെ അടിസ്ഥാനം. ഏക ദൈവമായ അവിടുത്തെ എങ്ങിനെ സ്നേഹിക്കണം? പൂർണ ഹൃദയത്തോടും, പൂര്ണാല്മാവോടും പൂർണ മനസ്സോടും പൂർണ ശക്തിയോടും കൂടെ സ്നേഹിക്കുക. അതായതു, ഒരുവൻ ആരാണോ ആ വ്യക്തിത്വം മുഴുവനോടും കൂടെ, വേറെ ആർക്കും വേറെ എന്തെങ്കിലിനും വേണ്ടി ഒന്നും മാറ്റിവയ്ക്കാതെ സ്നേഹിക്കുക. രണ്ടാമത്തെ കല്പനയായി യേശു ഉദ്ധരിക്കുന്നത് ലേവ്യർ 19:18 ആണ്:”നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക”. പത്തു കല്പനകൾ യേശു ഈ രണ്ടു കല്പനകളിലേക്കു ചുരുക്കുകയായിരുന്നു. പത്തുകല്പനകളിലെ ആദ്യ മൂന്നെണ്ണം ദൈവത്തെ സ്നേഹിക്കുന്നതുമായും, പിന്നീടുള്ള ഏഴെണ്ണം സഹോദരങ്ങളെ സ്നേഹിക്കുന്നതുമായും ബന്ധപ്പെട്ടതാണ്. ലേവ്യരുടെ പുസ്തകത്തിലെ കല്പനയനുസരിച്ച് “അയൽക്കാരൻ” യഹൂദ മതത്തിൽപെട്ട സഹോദരനായിരുന്നു. എന്നാൽ യേശു തന്റെ പഠിപ്പിക്കലും ജീവിതവും വഴിയായി ശത്രുവിനെപ്പോലും സ്നേഹിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് “അയൽക്കാർ” എന്ന ഗണത്തിലേക്ക് എല്ലാ താരത്തിലുമുള്ളവരെയും ശത്രുക്കളെപ്പോലും ചേർത്തുവച്ചു.
യേശുവിന്റെ വചനങ്ങളെ ശരിവച്ചുകൊണ്ടുള്ള നിയമജ്ഞന്റെ പ്രതികരണം കണ്ട യേശു പറയുന്നത് “നീ ദൈവരാജ്യത്തിൽ നിന്ന് അകലെയല്ല” എന്നാണു. സ്വാഭാവികമായും ഉയർന്നു വരുന്ന ചോദ്യം: യേശുവിന്റെ ഈ വാക്കുകൾ യഥാർത്ഥത്തിൽ നിയമജ്ഞനുള്ള അഭിനന്ദനങ്ങളുടേതാണോ, അതോ സ്വർഗ്ഗരാജ്യത്തിൽ പ്രേവേശിക്കാൻ നീ ഇനിയും മുന്നോട്ടുപോകേണ്ടിയിരിക്കുന്നു എന്ന മുന്നറിയിപ്പാണോ എന്നതാണ്. അഭിനന്ദനവുമുണ്ട് മുന്നറിയിപ്പുമുണ്ട് എന്നുള്ളതാണ്. അഭിനന്ദനം എന്ന നിലയിൽ, ദൈവാരാജ്യത്തിലേക്കുള്ള യാത്രയിൽ നിയമജ്ഞൻ ശരിയായ ദിശയിലാണു എന്ന് മനസ്സിലാക്കാം. വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിൽ യേശു ദൗത്യം ആരംഭിക്കുന്നത് തന്നെ “ദൈവരാജ്യം സമീപിച്ചിരിക്കുന്നു” (മാർക്കോസ് 1:15) എന്ന് പ്രസംഗിച്ചുകൊണ്ടാണ്. സമീപസ്ഥമായ ദൈവരാജ്യത്തിൽ പ്രവേശിക്കേണ്ടതിന്റെ ആവശ്യകത യേശു ആവർത്തിച്ച് പറയുന്നുണ്ട് (മാർക്കോസ് 9:48;10:15.23.24.25). അങ്ങനെ നോക്കുമ്പോൾ, ദൈവരാജ്യത്തിനു അകലെയായാലും അടുത്തായാലും ദൈവരാജ്യത്തിനു വെളിയിൽ തന്നെയാണ്. പ്രധാനപ്പെട്ടകാര്യം ദൈവരാജ്യത്തിൽ പ്രവേശിക്കുക എന്നതാണ്. മറ്റു യഹൂദ നേതാക്കളിൽ നിന്നും വ്യത്യസ്തമായി യേശുവിന്റെ ദൈവരാജ്യപ്രഘോഷണത്തോട് പോസിറ്റീവായ നിലപാടെടുത്ത നിയമജ്ഞനെ അഭിനന്ദിക്കുന്ന യേശു, ഈ രണ്ടു കല്പനകളും ജീവിച്ചുകൊണ്ട് അതിൽ പ്രവേശിക്കുവാനുള്ള ഒരു ആഹ്വാനം കൂടിയാണ് നൽകുന്നത്.
ക്രിസ്തുശിഷ്യർ എന്ന നിലയിൽ ഓരോ ക്രൈസ്തവന്റെയും ജീവിതലക്ഷ്യം ദൈവരാജ്യത്തിൽ പ്രവേശിക്കുക എന്നതാണല്ലോ. കല്പനകൾ ജീവിതത്തിൽ പകർത്തി ദൈവരാജ്യത്തിൽ പ്രവേശിക്കാൻ നമുക്കും സാധിക്കട്ടെ.