Daily Reflection

ഏപ്രിൽ 16: ഒറ്റിക്കൊടുക്കലും തള്ളിപ്പറയലും ചാരികിടക്കലും

ഗുരുവിന്റെ വക്ഷസ്സിൽ ചാരികിടന്ന് യേശുവിന്റെ മനസ്സിലുള്ളത് അറിയാൻ ശ്രമിക്കാം

ഇന്നത്തെ സുവിശേഷഭാഗം യോഹന്നാൻ 13:21-33.36-38 ആണ്. യേശുവിന്റെ അന്ത്യത്താഴമാണ്‌ രംഗം. ശിഷ്യരിൽ ഒരാൾ ഒറ്റിക്കൊടുക്കുമെന്നും പത്രോസ് തന്നെ തള്ളിപ്പറയുമെന്നും യേശു മുന്നറിയിപ്പ് നൽകുന്നു. യേശുവിൽ നിന്നും അപ്പക്കഷണം വാങ്ങി ഭക്ഷിച്ചശേഷം യൂദാസ് പുറത്തുപോകുമ്പോൾ രാത്രിയായിരുന്നു എന്ന് സുവിശേഷകൻ രേഖപ്പെടുത്തുന്നു. ഗുരുവിനെ ഒറ്റിക്കൊടുക്കാനുള്ള ആ പോക്ക് ഇരുട്ടിലേക്കാണ്. മൂന്നു വർഷത്തോളം യേശുവിന്റെ കൂടെനടന്ന് യേശുവിന്റെ പഠിപ്പിക്കൽ കേട്ടിട്ടും അത്ഭുതപ്രവർത്തികൾ കണ്ടിട്ടും യൂദാസിൽ മാറ്റം സംഭവിക്കുന്നില്ല. നിസ്സാരമായ മുപ്പതു വെള്ളിക്കാശിന് ഒറ്റികൊടുക്കുന്ന തലത്തിലേക്ക് യൂദാസ് ചുരുങ്ങുന്നു. ക്രിസ്തുവിനെ ഉപേക്ഷിച്ചുള്ള ഓരോ ഇറങ്ങിപുറപ്പെടലും ഇരുട്ടിലേക്കാണ്. ദൈവസാന്നിധ്യം തിരിച്ചറിയാനാകാത്ത അന്ധതയിലേയ്ക്ക്. ഏതൊരു ക്രിസ്തു ശിഷ്യനും വന്നുഭവിക്കാവുന്ന ഒരു ദുർഗതിയാണിത്.

മറ്റൊരു ശിഷ്യനായ പത്രോസ്, ആരൊക്കെ ഉപേക്ഷിച്ചാലും താൻ ഉപേക്ഷിക്കില്ല എന്ന് പറയുമ്പോഴാണ്, പത്രോസ് തന്നെ തള്ളിപ്പറയുമെന്ന മുന്നറിയിപ്പ് നൽകുന്നത്. ഇന്ന് ഒരുപക്ഷെ നാം യൂദാസിനെയും പത്രോസിനെയും കുറ്റപ്പെടുത്തുമായിരിക്കും, ഗുരുവിനെ ഒറ്റിക്കൊടുത്തതിനും തള്ളിപ്പറഞ്ഞതിനും. എന്നാൽ, ക്രിസ്തു ശിഷ്യരായ നാമും എത്രയോ പ്രാവശ്യം വിവിധങ്ങളായ മാർഗങ്ങളിലൂടെ അവിടുത്തെ ഒറ്റികൊടുക്കുകയും തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്!

ക്രിസ്തുപഠിപ്പിച്ച ജീവിത രീതികളിൽ നിന്നും എപ്പോഴൊക്കെ നാം വ്യതിചലിച്ചു ജീവിച്ചിട്ടുണ്ടോ അപ്പോഴൊക്കെ നാമും യേശുവിനെ ഒറ്റിക്കൊടുക്കുകയും തള്ളിപ്പറയുകയും അല്ലെ ചെയ്തത്? ഇന്ന് യേശുവിനെ ആശ്വസിപ്പിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, യേശുവിന്റെ വചനങ്ങൾക്കനുസരിച്ചു ജീവിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുക്കാം.

ഇന്നത്തെ സുവിശേഷത്തിൽ ഒറ്റികൊടുക്കുന്ന യൂദാസിനെയും, തള്ളിപ്പറയുന്ന പത്രോസിനെയും മാത്രമല്ല, ഗുരുവിന്റെ വക്ഷസ്സിൽ ചാരികിടന്നു യേശുവിന്റെ മനസ്സിലുള്ളത് അറിയാൻ ശ്രമിക്കുന്ന യേശു സ്നേഹിച്ചിരുന്ന ശിഷ്യനെയും നമുക്ക് കാണാം. യേശു സ്നേഹിച്ചിരുന്ന ശിഷ്യന്റെ പേര് പറയുന്നില്ല എന്നുള്ളത് പ്രതീകാത്മകമാണ്. ആ ശിഷ്യന്റെ പേരിന്റെ സ്ഥാനത്തു യേശുവിന്റെ ശിഷ്യനാകാൻ ആഗ്രഹിക്കുന്ന ഏതൊരാളുടെയും പേര് ചേർത്ത് വായിക്കാവുന്നതാണ്. യേശു സ്നേഹിക്കുന്ന ശിഷ്യരാകാനാണ് നമ്മെ ഓരോരുത്തരെയും ഇന്നത്തെ സുവിശേഷം ക്ഷണിക്കുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker