Daily Reflection

ഒരു താലന്ത് = ആറായിരം ദനാറ

ഹൃദയം കൊണ്ട് എന്നുപറയുമ്പോൾ ഹൃദയം അപരന് കൊടുത്തുകൊണ്ട് ക്ഷമിക്കണം...

ക്ഷമയുടെ ഒരു പുതിയ പാഠം മത്തായിയുടെ സുവിശേഷം 18:21-35 ൽ നിർദയനായ ഭൃത്യന്റെ ഉപമയിലൂടെ ഈശോനാഥൻ പഠിപ്പിക്കുകയാണ്. നിർദയനായ ഈ ഭൃത്യന് രാജാവ് 10000 താലന്ത് കടം ഇളവുചെയ്തുകൊടുത്തു. എന്നാൽ ആ മനുഷ്യന് തന്റെ സേവകന്റെ 100 ദനാറ കടം ഇളച്ചുകൊടുക്കാനോ സാധിച്ചില്ലെന്ന് മാത്രമല്ല, അവനെ മർദിച്ച് അവശനാക്കുകയും കാരാഗൃഹത്തിലിടുകയും ചെയ്തു.

ദനാറായും താലന്തും തമ്മിലുള്ള അന്തരം മനസിലായാലേ ആ ഭൃത്യൻ ചെയ്ത തെറ്റിന്റെ കാഠിന്യം മനസ്സിലാവുകയുള്ളൂ. ഒരു ദനാറ ഒരു സാധാരണ മനുഷ്യന്റെ ഒരു ദിവസത്തെ കൂലിയാണ്. 6000 ദനാറയാണ് ഒരു താലന്ത്. എന്നുവച്ചാൽ ഒരു മനുഷ്യൻ 16 വർഷം പണിയെടുത്താലേ ഒരു ദനാറ നേടാൻ സാധിക്കൂ. അപ്പോൾ 10000 ദനാറ താലന്ത് എന്നുപറഞ്ഞാൽ അവൻ ജീവിതകാലമോ അവന്റെ മക്കളുടെ കാലം കഴിഞ്ഞാലോ തീർക്കാൻ പറ്റാത്തത്ര വലിയകടമാണ് രാജാവ് അവന് ഇളവ് ചെയ്തുകൊടുക്കുന്നത്. എന്നിട്ടു വെറും 100 ദനാറ (നൂറു ദിവസത്തെ കൂലിയുടെ തുക അവനു ഇളവുചെയ്തുകൊടുക്കാൻ പറ്റാതെ വരുമ്പോഴാണ് അവന്റെ തെറ്റിന്റെ വലുപ്പം മനസ്സിലാകുന്നത്.
ഈ തെറ്റ് ചെയ്യുന്നവരാണ് നമ്മൾ എന്ന് യേശു വചനത്തിലൂടെ പഠിപ്പിക്കുകയാണ്. കാരണം, നമ്മളോട് പിതാവായ ദൈവം എത്ര പ്രാവശ്യം, എത്ര അധികമായി ക്ഷമിക്കുന്നുണ്ട്. പതിനായിരം താലന്തിന് തുല്യമായി ക്ഷമിക്കുന്നുണ്ട്. എന്നിട്ട് സഹോദരന്റെ ഒരു ചെറിയ തെറ്റ്, നൂറു ദനാറയ്ക്കു തുല്യമായ തെറ്റ് ക്ഷമിക്കാൻ നമുക്ക് സാധിക്കുന്നില്ല.

നമ്മൾ സാധാരണ പറയാറുണ്ട്, രണ്ടുപ്രാവശ്യം ക്ഷമിച്ചു മൂന്നാമതും ആവർത്തിച്ചാൽ എനിക്ക് പൊറുക്കാൻ പറ്റില്ല. ചിലരോടൊക്കെ പരമാവധി രണ്ടുപ്രാവശ്യം ക്ഷമിക്കാൻ ചിലർക്കൊക്കെ സാധിക്കും, ചിലർക്ക് ഒരു പ്രാവശ്യംപോലും സാധിക്കുന്നില്ല. എന്നാൽ, പത്രോസ് ഒരു പടികൂടി ഉയർന്നു ചിന്തിക്കുന്നു. ഏഴുപ്രാവശ്യം ക്ഷമിച്ചാൽ മതിയെന്ന് കരുതുന്നു. പക്ഷെ, ഈശോ പഠിപ്പിക്കുന്നു, ഏഴല്ല, ഏഴ് എഴുപത് പ്രാവശ്യം ക്ഷമിക്കണം (7 X 70 = 490, പ്രാവശ്യം). ലൂക്കയുടെ സുവിശേഷത്തിൽ വ്യക്തമായി പറയുന്നുണ്ട്, ദിവസത്തിൽ ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണമെന്ന് (ലൂക്ക 17:4). ദിവസത്തിൽ 490 പ്രാവശ്യം ക്ഷമിക്കണമെന്ന്. കാരണം, നമ്മൾ പ്രാർത്ഥിക്കുന്നതും അങ്ങനെയാണല്ലോ, “പിതാവേ ഞങ്ങൾ മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കുന്നതുപോലെ ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളോടും ക്ഷമിക്കണമേ”. നമ്മൾ ക്ഷമിക്കുന്നത് എന്നതിന്റെ തോതനുസരിച്ച് കർത്താവു ക്ഷമിക്കാൻ തുടങ്ങിയാലുള്ള അവസ്ഥ ഒന്നോർക്കണം. പ്രാർത്ഥിക്കുമ്പോൾ ക്ഷമിച്ചുതന്നെ പ്രാർത്ഥിക്കണം. മറ്റുള്ളവരോട് ക്ഷമിക്കാൻ കഴിയാതെ വരുമ്പോൾ ദൈവത്തിന്റെ ക്ഷമയുടെ വാതിൽ നമ്മൾ ഓരോ പ്രാവശ്യവും അടച്ചുകളഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന ഒരു വലിയ ഭീതിയോടെ ക്ഷമിക്കണം അപരനോട്.

അപ്പോൾ ക്ഷമിക്കേണ്ടത് ഹൃദയംകൊണ്ടാണ്. ഹൃദയം കൊണ്ട് എന്നുപറയുമ്പോൾ ഹൃദയം അപരന് കൊടുത്തുകൊണ്ട് ക്ഷമിക്കണം. ക്ഷമിക്കുകയെന്നാൽ ക്ഷമിക്കണമെന്നു ഓർമ്മിപ്പിക്കലാണ്, ദൈവം ക്ഷമിച്ചപോലെ പോലെ ക്ഷമിക്കണമെന്നുള്ള ഓർമ്മിപ്പിക്കൽ. ക്ഷമിക്കും സ്നേഹത്തിനും അതിരില്ലാതാകണം. ഞാൻ ഒരാളോട് ആദ്യം ക്ഷമിക്കുന്നപോലെ പുതിയതായി ക്ഷമിക്കുന്നപോലെ 490 പ്രാവശ്യവും ദിവസത്തിൽ ക്ഷമിക്കണമെന്നു സാരം. എത്രയോ അധികമായി നമ്മൾ വളരേണ്ടിയിരിക്കുന്നു.

നബുക്കദ്‌നേസർ രാജാവിന്റെ കോപത്തിനിരയായി തീജ്വാലകളുടെ മധ്യേ കിടന്നാണ് ദാനിയേൽ ഇങ്ങനെ പ്രാർത്ഥിക്കുന്നുണ്ട്. ഈ പ്രാർത്ഥനയിലും ഒരു ക്ഷമയുടെ മനോഹാരിതയുണ്ട്. രാജാവിനെന്തെങ്കിലും അനർദ്ധം വരണമേയെന്നല്ല പ്രാർത്ഥിച്ചത്, എന്റെ കുറവുമൂലമാണോ ദൈവമേ ഈ അനർത്ഥങ്ങൾ വന്നത്, എങ്കിൽ എന്നോടു ക്ഷമിക്കണമേ എന്നാണ് പ്രവാചകൻ പ്രാർത്ഥിക്കുന്നത്. ദേവാലയവും പുരോഹിതരുമൊക്കെ നഷ്ടപ്പെട്ട് കഴിഞ്ഞിരുന്ന ഒരു ജനത്തിന്റെ രോധനമാണ് ദാനിയേൽ പ്രവാചകൻ തന്റെ അപേക്ഷയിലൂടെ ദൈവസന്നിധിയിൽ ഉണർത്തുന്നത്. “ഇക്കാലത്ത് രാജാവോ പ്രവാചകനോ നായകനോ ദഹനബലിയോ മറ്റു ബലികളോ അർച്ചനയോ ധൂപമോ ഞങ്ങൾക്കില്ല. അങ്ങേയ്ക്കു ബലിയർപ്പിക്കുന്നതിനോ അങ്ങയുടെ കാരുണ്യം തേടുന്നതിനോ ഒരിടവും ഞങ്ങൾക്കില്ല” (ദാനിയേൽ 3:11- 19). ആയതിനാൽ ഇനി പതിനായിരക്കണക്കിന് ആടുകളും കാളകളും കൊണ്ടുള്ള ബലിയർപ്പിക്കുന്നപോലെ, ‘പശ്ചാത്താപവിവശമായ ഹൃദയത്തോടും വിനീത മനസ്സോടുംകൂടെ അങ്ങയെ സമീപിക്കുന്ന ഞങ്ങളെ സ്വീകരിക്കേണമേ’. ഇങ്ങനെ സ്വന്തം തെറ്റുകൾ തിരിച്ചറിഞ്ഞ മനസ്സോടെ ഉരുകുന്നതാണ് യഥാർത്ഥ ബലിയർപ്പണത്തിന്റെ ബലിയൊരുക്കമെന്നു വചനം പഠിപ്പിക്കുന്നു. ദിവസത്തിൽ ഏഴു എഴുപതുപ്രാവശ്യവും ഈ ബലിയർപ്പിച്ചുകൊണ്ടു പിതാവേ എന്നോട് ക്ഷമിക്കണമേയെന്നു വിളിച്ചു പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണ് യഥാർത്ഥ പ്രാർത്ഥനയും ബലിയർപ്പണവും. അവിടെ ഒരു സ്നേഹമുണ്ട്, വിട്ടുകൊടുക്കലുണ്ട്, ഹൃദയം പങ്കുവയ്ക്കലുണ്ട്. ഈ നോമ്പുകാലം ബലിയർപ്പണത്തിന്റെ ഈ മനോഹാരിത സ്വന്തമാക്കാനുള്ള വിശുദ്ധ ദിവസങ്ങളാണ്, ഓരോ പ്രാവശ്യവും ഇങ്ങനെ ക്ഷമിക്കുമ്പോൾ ദാനിയേൽ പ്രവാചകനൊപ്പം നമുക്കും പ്രാർത്ഥിക്കാൻ സാധിക്കും, ‘പിതാവേ ഇന്ന് അങ്ങയുടെ സന്നിധിയിൽ ഞങ്ങളുടെ ബലി ഇങ്ങനെയാണ്’. ഞങ്ങൾ ഇങ്ങനെ അനുദിനം കൂടെകൂടെ ബലിയർപ്പിക്കുന്ന പോലെ ഞങ്ങളോടും ക്ഷമിക്കണമേ, ഞങ്ങളുടെ ബലിയും സ്വീകരിക്കേണമേയെന്ന് പ്രാർത്ഥിക്കുവാനുള്ള യോഗ്യത നമുക്ക് ലഭിക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker