“യേശുവിന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു.”
"യേശുവിന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു."
![](https://i0.wp.com/www.catholicvox.com/wp-content/uploads/2018/06/Dayly-Bread-9-06-2018-copy.jpg?resize=780%2C405&ssl=1)
2തിമോ.- 4: 1-8
ലൂക്കാ- 2: 41-51b
ആദ്യസക്രാരിയാവാനായി തന്നെത്തന്നെ വിട്ടുകൊടുത്ത പരിശുദ്ധ മറിയം എല്ലാ കാര്യങ്ങളും ഹൃദയത്തിൽ സംഗ്രഹിക്കുകയാണ്. സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും, കരുതലിന്റെയും ഹൃദയത്തിനുടമയായ പരിശുദ്ധ അമ്മ, “ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം എന്നിൽ നിറവേറട്ടെ ” എന്ന് പറഞ്ഞ് തന്നെത്തന്നെ ദൈവത്തിന് വിട്ടുകൊടുത്തവളാണ്. ഈ ദൈവീകദൗത്യം നിറവേറ്റാൻ തുടങ്ങിയതുമുതൽ പരിശുദ്ധ അമ്മ എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുകയാണ്.
പരിപൂർണ്ണ സമർപ്പണത്തിലൂടെ ദൈവികാരൂപി നിറഞ്ഞ മറിയം തന്റെ സാന്നിധ്യം ദൈവീക സാന്നിധ്യമാക്കുകയും, ഹൃദയവിശാലതയാൽ കുറവുകളെ നിറവുകളാക്കുകയും ചെയ്ത ഒരമ്മയാണ്.
സ്നേഹമുള്ളവരെ, കളങ്കരഹിതമായ ഹൃദയമുള്ള മറിയം ദൈവീകദൗത്യം ശരിയായ രീതിയിൽ നിറവേറ്റിക്കൊണ്ട് പരിശുദ്ധ അമ്മയായിമാറിയവളാണ്. സാധാരണ സ്ത്രീയായിരുന്ന മാറിയം ദൈവമാതാവായതും, പരിശുദ്ധ മാറിയമായതും, ലോകമാതാവായി മാറിയതും ദൈവീക ദൗത്യത്തിന് പരിപൂർണമായി വിട്ടുകൊടുത്തതുകൊണ്ടാണ്. സഹനങ്ങൾ നിറഞ്ഞതായിട്ടും പരിപൂർണ്ണസമർപ്പണത്തിൽനിന്ന് വ്യതിചലിക്കാത്ത പരിശുദ്ധ അമ്മ നമ്മോട് ആവശ്യപ്പെടുന്നതും പരിപൂർണ്ണസമർപ്പണമാണ്.
ജ്ഞാനസ്നാനം സ്വീകരിച്ച് ദൈവമക്കളായിത്തീർന്ന നമുക്കും ദൈവം ദൗത്യം നൽകിയിട്ടുണ്ട്. ദൈവം ഏല്പിച്ച ദൗത്യം മനസ്സിലാക്കി, അത് ചെയ്യുന്നുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സഹനത്തിലൂടെയും, സേവനത്തിലൂടെയും ദൈവീക ദൗത്യം നിറവേറ്റിയ പരിശുദ്ധ അമ്മയെ പോലെ നമുക്കും നമ്മുടെ ദൈവീക ദൗത്യം നിറവേറ്റാനായി ശ്രമിക്കാം.
സ്നേഹനാഥ, ദൈവീക ദൗത്യമെന്തെന്ന് തിരിച്ചറിഞ്ഞും, അത് ജീവിതത്തിൽ പ്രവർത്തികമാക്കാനുമുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.